തവളവിശേഷങ്ങളുമായി ഒരു സായാഹ്നം

നിങ്ങൾക്ക് എത്രയിനം
തവളകളെ അറിയാം ??
പുഞ്ചവയലുകളോട് ചേർന്ന് ചുറ്റിലും കൈതവേലിയുള്ള പറമ്പിന്റെ നടുവിലായിരുന്നു എന്റെ വീട് …
ആ നാട്ടില് ജനിച്ച് വളർന്ന അച്ഛനും അമ്മയും അമ്മൂമ്മയുമെല്ലാം പറഞ്ഞ് കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും ആകെ മൂന്നെണ്ണം മാത്രമാണ് ,
പറത്തവള , ചൊറിയൻതവള , പച്ചതവള !!
പതിയെ പതിയെ കാലം കടന്നുപോവേ ജൈവ വൈവിധ്യത്തെ കുറിച്ചും പ്രകൃതിയിലെ ജീവന്റെ പരസ്പരാശ്രയത്തെ കുറിച്ചുമെല്ലാം കൂടുതൽ മനസ്സിലാക്കി തുടങ്ങിയപ്പോഴാണ് മേൽപ്പറഞ്ഞ് മൂന്ന് വിളിപ്പേരിലുള്ള തവളകൾക്കപ്പുറം എത്രയോ സ്പീഷീസുകൾ എന്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നത് . !!
തവളകുഞ്ഞുങ്ങൾ എന്ന് വിളിക്കാറുള്ള പലതും ‘കുഞ്ഞുങ്ങളല്ല മറിച്ച് തനത് സ്പീസീസുകളാണ് എന്നൊന്നും എനിക്കോ എന്റെ അന്നാട്ടിൽ ജനിച്ച് വളർന്ന കാരണവന്മാർക്കോ അറിയില്ലായിരുന്നു …
അതങ്ങിനെയാണ്, അന്വേഷിച്ച് പോയില്ലെങ്കിലോ ആരേലും ചോദ്യം ചെയ്തില്ലെങ്കിലോ നമ്മളൊക്കെ അങ്ങിനെ ഓരോന്ന് വിശ്വസിച്ച് പോകും…
നമ്മളിൽ ചിലരുണ്ട് അവർ എന്നും സത്യങ്ങൾ തിരഞ്ഞുകൊണ്ടേയിരിക്കും അറിവുകളുടെ നിർമ്മാതാക്കളാണവർ ..
അറിവിന്റെ നിർമ്മാണം അത്രമേൽ എളുപ്പമുള്ള ജോലിയൊന്നുമല്ല .
നമുക്ക് വീണ്ടും ആദ്യത്തെ ചോദ്യത്തിലേക്ക് വരാം, തവളകൾ പോട്ടെ നമ്മുടെ ഇന്ത്യയിൽ മൊത്തം എത്രയിനം ഉഭയജീവികൾ ഉണ്ട് എന്നറിയാമോ ??
ശാസ്ത്രീയമായി തരം തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് ഏതാണ്ട് ഇന്ത്യയിൽ 450 സ്പീഷീസ് ഉഭയജീവികൾ ഉണ്ട് എന്നാണ് .
ഇവയയുടെ ഇരുപത്തിയഞ്ചു ശതമാനവും അതായത് മൊത്തമുള്ള നാനൂറ്റി അമ്പത് സ്പീഷീസുകളിൽ നൂറിന് മേൽ സ്പീഷീസുകളുടെ ടാക്സ വ്യതിരിക്തമായി തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയത് ഒരൊറ്റ മനുഷ്യനാണ് !!
ഡോക്ടർ എസ്. ഡി. ബിജു (സത്യഭാമ ദാസ് ബിജു) .
ഏറ്റവും കൂടുതൽ തവളകൾ അതും നമ്മുടെ പശ്ചിമഘട്ടത്തിൽ നിന്ന് ..
അതിസവിശേഷമായ പശ്ചിമഘട്ടത്തിലെ ജൈവമേഖലയിൽ അല്ലാതെ ഭൂമിയിൽ വേറെ ഒരിടത്തും കാണാത്ത ഇനങ്ങൾ .
ഡോക്ടർ ബിജുവിനെ നിങ്ങളിൽ എത്രപേർക്കറിയാം ? ആംഫീബിയൻ ടാക്സ ഒരു ക്രിക്കറ്റ് ഗ്രൗണ്ടാണെങ്കിൽ അവിടുത്തെ സച്ചിൻ ടെണ്ടുൽക്കറോ അതിന് മേലെയോ വരുന്ന
പ്രതിഭയാണ് അദ്ദേഹം …
വെറും വാക്ക് പറയുകയല്ല ..
തുടർന്ന് വായിക്കൂ ….!
Dr. സത്യഭാമ ദാസ് ബിജു
സീനിയർ പ്രൊഫസർ, ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻവയോൺമെൻ്റൽ സ്റ്റഡീസ്, ഡൽഹി യൂണിവേഴ്സിറ്റി, ഇന്ത്യ;
– റാഡ്ക്ലിഫ് ഹ്രഡി ഫെല്ലോ,
– ഹാർവാർഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി അസോസിയേറ്റ്,
( മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജി , ഓർഗാനിസ്മിക് ആൻഡ് എവല്യൂഷണറി ബയോളജി ഡിപ്പാർട്ട്മെൻ്റ് ഹാർവാർഡ് യൂണിവേഴ്സിറ്റി )
എസ് ഡി ബിജു, ഇന്ത്യയിലെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സസ്യശാസ്ത്രത്തിൽ പിഎച്ച്ഡിയും ബെൽജിയത്തിലെ വ്രിജെ യൂണിവേഴ്‌സിറ്റി ബ്രസ്സലിൽ നിന്ന് മൃഗശാസ്ത്രത്തിൽ രണ്ടാം പിഎച്ച്ഡിയും നേടിയിട്ടുണ്ട്
ഉഭയ ജീവി ശാസ്ത്രജ്ഞനായ എസ്. ഡി. ബിജു (സത്യഭാമ ദാസ് ബിജു) വിന്റെ ഗവേഷണങ്ങൾ ഉഭയജീവികളുടെ വ്യവസ്ഥാപിതമായ പരിണാമം, പെരുമാറ്റം, ജൈവഭൂമിശാസ്ത്രം എന്നിവയിൽ ഊന്നിയുള്ളവയാണ്.
ഇതുകൂടാതെ കൂടാതെ ജീവിവർഗങ്ങളുടെ കണ്ടെത്തലും ഡോക്യുമെൻ്റേഷനും വഴി അവയുടെ സംരക്ഷണത്തിനും ബോധവത്കരണത്തിനും അദ്ദേഹത്തിന്റെ പഠനപ്രവസ്ഥാനങ്ങൾ വളരെ സഹായിച്ചിട്ടുണ്ട് .
“ഇന്ത്യയുടെ തവള മനുഷ്യൻ” എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ മൂന്ന് ദശാബ്ദക്കാലത്തെ പ്രവർത്തനം ദക്ഷിണേഷ്യയിലെ ഉഭയജീവികളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുകയും ശാസ്ത്ര വിജ്ഞാനത്തിൻ്റെ ഉയർച്ചക്ക് സഹായിക്കുകയും ചെയ്തിട്ടുണ്ട് .
അദ്ദേഹം 116 പുതിയ ഉഭയജീവി ടാക്‌സകൾ (2 ‘ജൈവകുടുംബങ്ങൾ’, 10 ജനുസ്സുകൾ, 106 സ്പീഷീസുകൾ) എന്നിവ വിവരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് !
മേൽപ്പറഞ്ഞ സംഖ്യകൾ രാജ്യത്തിൻ്റെ വൈവിധ്യത്തിൻ്റെ ഏതാണ്ട് 25 ശതമാനം വരും എന്നറിയുക !
ഉഭയജീവി ഗവേഷണത്തിനും സംരക്ഷണത്തിനുമുള്ള ബിജുവിൻ്റെ സംഭാവനകൾക്ക് 2008 ലെ IUCN/ASG SABIN അവാർഡ് , ഇന്ത്യൻ സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ശ്രീ 2022 തുടങ്ങിയ അഭിമാനകരമായ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .
2023-ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നേച്ചർ, സയൻസ്, പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്നിവയുൾപ്പെടെ നൂറോളം ഗവേഷണ ലേഖനങ്ങൾ ബിജു ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ ബിബിസി, നാഷണൽ ജിയോഗ്രാഫിക്, സിഎൻഎൻ, ടൈംസ്, ഫോർബ്സ്, ദി ഇക്കണോമിസ്റ്റ്, ന്യൂയോർക്ക് ടൈംസ്, ദി ഗാർഡിയൻ, ബിബിസി വൈൽഡ് ലൈഫ് മാഗസിൻ എന്നിവയിൽ ശാസ്ത്രവാർത്തകളും അഭിമുഖങ്ങളുമായി നിരന്തരം ഇടം പിടിച്ചിട്ടുണ്ട് .
ഏഷ്യയിലുടനീളമുള്ള വനങ്ങളിലെ തൻ്റെ വിപുലമായ ഫീൽഡ് പഠനത്തിനിടെ, ബിജു ഉഭയജീവികളുടെ വൈവിധ്യവും ജീവിത ചരിത്രങ്ങളും പെരുമാറ്റങ്ങളും രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആധികാരികവും മനോഹരമായ ഫോട്ടോകൾ പകർത്തിയിട്ടുണ്ട് .
അദ്ദേഹത്തിൻ്റെ ഫോട്ടോഗ്രാഫുകൾ പത്തിലധികം ലോക ഭാഷകളിലെ പുസ്തകങ്ങളിലും മാധ്യമ ലേഖനങ്ങളിലും പ്രത്യക്ഷപ്പെട്ടു,
ദി ഇക്കണോമിസ്റ്റ് (2012) ഉൾപ്പെടെ നിരവധി മാസികകളുടെ കവറുകളായി അവതരിപ്പിച്ചു,
കൂടാതെ 2012 ൽ ,നേച്ചർ മാസികയുടെയും നാഷണൽ ജിയോഗ്രാഫിക് മാസികയുടെയും , 2017ൽ ദി ഗാർഡിയനിലെയും
വിവിധ മത്സരവിഭാഗങ്ങളിൽ മികച്ച ഫോട്ടോഗ്രാഫുകളായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.
ഡോക്ടർ ബിജുവിനോട് മിണ്ടിപറഞ്ഞിരിക്കാൻ ഒരു അവസരം ഒരുക്കിയിട്ടുണ്ട്…
കേരള ബയോഡൈവേഴ്സിറ്റി നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ ഈ വരുന്ന സെപ്റ്റംബർ അഞ്ചിന് തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ ഒരുങ്ങുന്ന പരിപാടിയിൽ ഗ്രാസ്ബ്ലൂസും സഹകരിക്കുന്നുണ്ട് …
നാട്ടിൽ അവധിക്ക് വന്നിരിക്കുന്നത്ത് കൊണ്ട് കണ്ടിട്ടുള്ളവരും ഇതുവരെ കാണാത്തവരുമായ എന്റെ പ്രിയമാനവരെ പലരെയും കാണാനും കൂടികഴിയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലും കൂടിയാണ് എല്ലാരേയും ക്ഷണിക്കുന്നത്.
ഇത്തിരി അനൗപചാരികമായ രീതിയിലാണ് പരിപാടി നടത്തുന്നത്.
ഇന്ത്യയിലെ ആംഫീബിയൻ റിസർച്ചിലെ
ഏറ്റവും പ്രഗത്ഭനായ ഡോക്ടർ ബിജുവിനെ സ്നേഹപൂർവം തൃശൂരിലേക്ക് സ്വാഗതം ചെയ്യുന്നു . .
ശാസ്ത്ര വർത്തമാനങ്ങൾ മിണ്ടിപറഞ്ഞിരിക്കാനും , പുതിയകാലത്തിന്റെ ജൈവപരിസരങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും പോന്ന നല്ലമാനസ്സുള്ള കുറച്ചുപേരെങ്കിലും ഞങ്ങൾക്കൊപ്പം കൂടുമെന്ന് പ്രതീക്ഷിക്കട്ടെ …..
ഈ പോസ്റ്റ് ഏറ്റവും കൂടുതൽ
പേരിലേക്ക് എത്തിക്കാൻ സഹായിക്കണേ.
അത് ഏത് രീതിയിലും ആകാം ..
നിങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാം , പ്രൊഫൈലിൽ ഷെയർ ചെയ്യാം , മാക്സിമം കൂട്ടുകാരെ പോസ്റ്റിന് കീഴേ ടാഗ് ചെയ്യാം ….
അപ്പൊ മറക്കാത്ത വരണേ.
രജിസ്‌ട്രേഷൻ ലിങ്ക് കമന്റിൽ
ചേർക്കാം ഒപ്പം പോസ്റ്ററും …
എല്ലാവർക്കും സ്നേഹം സ്വാഗതം ..
കിരൺ കണ്ണൻ .

Back to Top