ചെടികൾ മൊത്തം സാധുക്കളും പാവങ്ങളും ആണെന്നൊരു പൊതു അഭിപ്രായമുണ്ടല്ലോ. എന്നാൽ നമ്മുടെ കേരളത്തിലും കുഞ്ഞ് പ്രാണികളേയും കീടങ്ങളേയും കെണിവെച്ച് പിടിച്ച് ശാപ്പിട്ട് തങ്ങൾക്ക് വേണ്ട പോഷകങ്ങൾ സംഘടിപ്പിക്കുന്ന രണ്ട് ചെടിവർഗ്ഗങ്ങളുണ്ട്. മണ്ണിൽ ആവശ്യമുള്ളത്രയും നൈട്രജൻ ഘടകങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് ‘ഫ്രഷ് പ്രാണിജ്യൂസ്’ കുടിച്ച് ഇവർ കാര്യം സാധിക്കുന്നത്. മുറുക്കാൻ ചെല്ലവുമായി വഴിയാത്രക്കാരെ ആകർഷിച്ച് പനയിൽ കയറ്റി കൊന്ന് ചോരയും മാംസവും ഊറ്റിക്കുടിക്കുന്ന കള്ളിയങ്കാട്ട് യക്ഷിയെപ്പോലെ ചില സൂത്രവിദ്യള്ളുണ്ട് ഇവർക്ക്. പരിണാമവഴിയിൽ ആർജ്ജിച്ച അമ്പരപ്പിക്കുന്ന ചില അതിജീവന അനുകൂലനങ്ങൾ. പേടിക്കേണ്ട, വളരെ കുഞ്ഞുപ്രാണികളെ പിടികൂടാനുള്ള കഴിവും വലിപ്പവും മാത്രമേ ഇവയ്ക്കുള്ളു.
സൂര്യപ്രഭയിൽ പുൽനാമ്പുകളിൽ തിളങ്ങുന്ന മഞ്ഞുതുള്ളികൾ പോലെ ഇലകളിലെ രോമത്തലപ്പുകളിൽ പശിമയുള്ള തേന്തുള്ളികൾ ഏന്തിനിൽക്കുന്ന സൂത്ര ചെടിയാണ് ‘ഡ്രോസെറ’.. ഗ്രീക്ക് ഭാഷയിൽ മഞ്ഞുതുള്ളി എന്നർത്ഥമുള്ള ഡ്രൊസോസ് എന്നവാക്കിൽ നിന്നാണ് ഈ മനോഹരമായ പേരുകിട്ടിയത്. കാൽപ്പനിക പ്രഭ ചൊരിയുന്ന ‘സൺ ഡ്യു’ എന്ന ഇംഗ്ലീഷ് പേരും ഉണ്ട്. ലോകത്ത് ആകെ നൂറോളം സ്പീഷിസ് ഡ്രൊസെറ ചെടികളുണ്ടെങ്കിലും കേരളത്തിൽ മൂന്നിനങ്ങളെയാണ് ഇതുവരെയായി കണ്ടെത്തീട്ടുള്ളത്. Drosera indica എന്ന ഇനത്തിന് അക്കരപ്പൂട,അടുകണ്ണി, തീപ്പുല്ല്അഴുകണ്ണി എന്നൊക്കെ പല നാടുകളിൽ പല പേരുണ്ട്.
രൂപാന്തരണം സംഭവിച്ച് തണ്ടുപോലെയുള്ള ഇലകൾ നിമിഷാർദ്ധം കൊണ്ട് വളഞ്ഞ് കുനിഞ്ഞ് പ്രാണീക്ക് ചുറ്റും പിണഞ്ഞ് മറ്റ് രോമങ്ങളിലെ പശനിറഞ്ഞ തേൻകുടുക്കകൾ കൊണ്ട് മൂടി അതിനെ ചലനരഹിതമാക്കി കൊന്നുകളയും. സ്രവിപ്പിക്കുന്ന എൻസൈമുകൾ കൊണ്ട് ദഹിപ്പിച്ച് പോഷകങ്ങൾ മുഴുവനും ഇലകൾ വലിച്ചെടുക്കും.. ബാക്കിയായ ചണ്ടി കാറ്റിൽ പൊടിഞ്ഞുണങ്ങി പാറിപ്പോയ്ക്കോളും. ഒന്നുമറിയാത്തപോലെ തേന്തുള്ളികളുമേന്തി പ്രാണികളെ വീണ്ടും ചതിക്കാൻ, നിഷ്കളങ്ക ഭാവത്തിൽ നിവർന്ന് കാത്തുനിൽക്കും..
കണ്ണ് ചിമ്മിതുറക്കും മുമ്പ് എല്ലാം സംഭവിച്ചിരിക്കും. സെക്കന്റിന്റെ നൂറിലൊരംശം സമയം മതി ഇതിനെല്ലാം കൂടി. വീർത്ത സഞ്ചിക്കുള്ളിലെ വെള്ളം വീണ്ടും ഓസ്മോട്ടിക്ക് മർദ്ദവ്യത്യാസം വഴി ഭിത്തിയിലൂടെ പുറത്തേക്ക് കളയും. ഉള്ളിൽ ദഹനരസങ്ങൾ സ്രവിപ്പിച്ച് കുടുങ്ങിയ പ്രാണികളുടെ ശരീരത്തിന്റെ സത്തെടുത്ത് കുശാലായി പാവം കാക്കപ്പൂചെടി ജീവിക്കും. ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പൂക്കളും ആട്ടി സാത്വികഭാവത്തിൽ അങ്ങിനെ നിൽക്കും.
എഴുതിയത്; വിജയകുമാർ ബ്ലാത്തൂർ, 3-11-17 – ദേശാഭിമാനി അക്ഷരമുറ്റത്തിൽ – ക്ലോസ് വാച്ച്
എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്