കേരള പക്ഷിഭൂപടം : പരിപാലനത്തിനുവേണ്ടിയുള്ള ഒരു വിവരശേഖരണം

കേരള പക്ഷിഭൂപടം : പരിപാലനത്തിനുവേണ്ടിയുള്ള ഒരു വിവരശേഖരണം

പരിസ്ഥിതിസംരക്ഷണത്തിനും ജൈവവൈവിദ്ധ്യ പരിപാലനത്തിനും അവശ്യമായ വിവരങ്ങൾക്കായി കേരളത്തിലെ പക്ഷികളുടെ വിതരണം (distribution) മാപ്പ് ചെയ്യുന്ന ഒരു പദ്ധതിയാണ് പക്ഷിഭൂപടം. ഡസന്‍ കണക്കിന് സംഘടനകളുടേയും നൂറുകണക്കിന് സന്നദ്ധരായ പങ്കാളികളും ലാഭേച്ഛയില്ലാതെ, തികഞ്ഞ ഉത്സാഹത്തോടെയുള്ള പരിശ്രമങ്ങളുടെ ഫലമായി ലഭിക്കുന്ന വിവരങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ലക്ഷ്യം കൈവരിച്ചു കൊണ്ടിരിക്കുന്നത്. 5 വർഷത്ത പരിശ്രമങ്ങൾ അവസാനിക്കുമ്പോൾ ഏകദേശം 4,000 ചതുരശ്ര കിലോമീറ്ററിൽ (കേരളത്തിന്റെ 11% ഭൂപ്രദേശം) സർവേ ചെയ്യപ്പെടും, രണ്ട് സീസണുകളിലായി (മഴക്കാലം, വേനൽകാലം) കേരളത്തിലെ എല്ലാ തുറകളിലും ഉള്ള പക്ഷി നിരീക്ഷകര്‍ അവരുടെ 50,000ത്തോളം വ്യക്തിഗത മണിക്കൂറുകളുടെ പ്രയത്നം ചെലവഴിച്ചു കൊണ്ടായിരിക്കും ഈപദ്ധതി പൂര്‍ത്തികരിക്കുക. ഇത്തരത്തില്‍ ശേഖരിച്ച എല്ലാ വിവരങ്ങളും പക്ഷി സംരക്ഷണത്തിന് മെച്ചപ്പെട്ട മുന്‍ഗണന ക്രമം നിശ്ചയിക്കുന്നതിനും, ആവാസ വ്യവസ്ഥയുടെയും വര്‍ഗ്ഗങ്ങളുടെയും മേല്‍നോട്ടത്തിനും വേണ്ടി അപ്പപ്പോള്‍ തന്നെ സംസ്ഥാന വനം വകുപ്പിന് ലഭ്യമാക്കി കൊണ്ടിരിക്കുന്നു.

സംസ്ഥാനതലത്തില്‍ ഇത്തരം ഒരു വ്യവസ്ഥിതമായ ശ്രമം ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. മറ്റു എല്ലാ മേഖലകളിലും എന്ന പോലെ ജൈവവൈവിധ്യ സംരക്ഷണത്തിലും കേരളം അതിന്റെ പങ്കാളിത്ത സമീപനത്തിലൂടെ രാജ്യത്തിന്‌ ആകമാനം വഴികാട്ടുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി സംരക്ഷകര്‍ കേരളത്തെ ഉചിതമായ മാതൃകയായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നത് ആഹ്ലാദകരമാണ്.

വിവരങ്ങളുടെ കൃത്യമായ ശേഖരണത്തിനും അവലോകനത്തിനും വേണ്ടി കേരള ബേഡ് അറ്റ്ലസ് പങ്കാളികള്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ പക്ഷികളെ രേഖപ്പെടുത്തുന്നതിനുള്ള ആഗോള പ്ലാറ്റ്ഫോം ആയ ഇ-ബേഡില്‍ (eBird) സമര്‍പ്പിക്കുന്നുണ്ട്. ഈ പ്ലാറ്റ്ഫോം ലോകത്താകമാനമുള്ള ആയിരകണക്കിന് പക്ഷിനിരീക്ഷകര്‍ ഉപയുക്തമാക്കുന്ന ഒന്നാണ്. ഇ-ബേഡില്‍ ഉള്ള തരത്തില്‍ വിവരങ്ങള്‍ കേന്ദ്രീകൃതമായി, ആവശ്യാനുസരണം ലഭ്യമാകുന്നത് പക്ഷികളുടെ ശാസ്ത്രീയമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാണ്. ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഇ- ബേഡില്‍ നിന്നുള്ള വിവരങ്ങള്‍ പക്ഷികളുടെ പരിരക്ഷണ പ്രവര്‍ത്തനങ്ങളെ നിര്‍ണ്ണയിക്കുന്നതിനു വേണ്ടി ഉപയോഗിച്ച ചരിത്രമുണ്ട്. ഇന്ത്യയിലെ പക്ഷികളുടെ പരിപാലനത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഇ-ബേഡ് എത്രത്തോളം സാദ്ധ്യതകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നു ഇന്ത്യയിലെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.

അതേസമയം തന്നെ, ഇത്രയും ഫലപ്രദമായ വിവരങ്ങൾ ഇത്ര എളുപ്പം കിട്ടുമ്പോൾ അത് തീർച്ചയായും ആശങ്കക്ക് വകവെക്കും, പ്രത്യേകിച്ചും ജൈവ വൈവിദ്ധ്യ വിവരങ്ങൾ. വന്യജീവികളെ അനധികൃതമായി വേട്ടയാടിപിടിക്കുന്നവർ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്തേക്കാമെന്നത് ഒരു സാധ്യത തന്നെയാണ്. പക്ഷേ അത്തരത്തിലുള്ള സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല, ലോകത്തിൽത്തന്നെ വിരളമാണ്താനും. എങ്കിലും ഇനി വരുംകാലം അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകരുത് എന്ന് കണ്ടു ഒരു പുതിയ സംവിധാനം ഇ-ബേർഡ് വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വേട്ടക്കാരാൽ നിലനിൽപ്പ്‌തന്നെ ഭീഷണിയിലായ വർഗങ്ങളുടെ ശരിയായ സ്ഥലം (ആവാസവ്യവസ്ഥ) പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാതിരിക്കുക എന്നതാണ് അത്. ഈ പക്ഷികളുടെ ലിസ്റ്റ് ഓരോ സംസ്ഥാനതലത്തിലും തയ്യാറാക്കികൊണ്ടിരിക്കുകയാണ്.

പ്രകൃതി സംരക്ഷണത്തിനായി പ്രയത്നിക്കുന്ന വ്യക്തികളും, സംഘടനകളും, സര്‍ക്കാരും, ജൈവവൈവിധ്യത്തെപ്പറ്റി ലഭ്യമായിട്ടുള്ള അറിവുകളുടെ പ്രാപ്തിയെയും, ഉപയോഗ്യതയെയും, വളരെയധികം നോക്കി കാണുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജൈവവൈവിധ്യത്തെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ (Convention on Biological Diversity, CBD) മുന്നൊട്ടു വെച്ച കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ (ഇന്ത്യ ഇവരില്‍ ഒരു അംഗമാണ്) ഈ അറിവുകള്‍ ക്രോഡീകരിച്ച് ഗ്ലോബല്‍ ബയോഡൈവേര്‍സിറ്റി ഇന്‍ഫര്‍മേഷന്‍ ഫസിലിറ്റി (GBIF) എന്ന ഔദ്യോകിക പ്ലാറ്റ്ഫോമിലൂടെ ജൈവവൈവിധ്യത്തെ സംബന്ധിച്ച അറിവുകള്‍ പൊതുവായി ലഭ്യമാക്കുക്ക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമാക്കിയത്‌. നമ്മുടെ രാജ്യത്ത് നിന്നും ലഭ്യമായിട്ടുള്ള ജൈവവൈവിധ്യ സംബന്ധമായ അറിവുകളില്‍ വച്ച്, പക്ഷികളെ കുറിച്ചുള്ള വിവരമാണ് ഏറ്റവും അധികമെന്ന് GBIFന്റെ പ്രസിദ്ധീകരണത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നു. ഇക്കാര്യത്തില്‍ പ്രധാന സംഭാവന നല്‍കിയിരിക്കുന്നത് ഇ-ബേഡ് ഇന്ത്യയാണ്. അതിനാല്‍ CBDയിലേക്ക് എത്തിച്ചേരാനുള്ള നമ്മുടെ സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമാവാനും, അതിനു സഹായകമാകാനും സാധിച്ചതില്‍ ഇന്ത്യയിലെ പക്ഷിനിരീക്ഷകര്‍ക്ക് അഭിമാനിക്കാവുന്നതാണ്.

ഇന്ത്യയിലെ പക്ഷിനിരീക്ഷകരും പ്രകൃതിസ്നേഹികളും നടത്തുന്ന ഈ ബൃഹത്തായ ഉദ്യമത്തെ ലോകരാജ്യങ്ങൾ ആദരവോടെയാണ് നോക്കിക്കാണുന്നത്. നമ്മളില്‍ ഭൂരിഭാഗം പേരും ഈ പ്രോഗ്രാമിന്റെ ഭാഗമായിട്ടുണ്ട് എന്നുള്ളതും നമുക്ക് അഭിമാനത്തിനു വകനല്‍കുന്നതാണ്. എന്നാല്‍ കൃതൃമമായ ഒരു ഭീതി ഉണ്ടാക്കി ഈ പരിപാടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഉള്ള ചര്‍ച്ച ഉണ്ടാക്കിയെടുക്കുന്നത് പക്ഷിനിരീക്ഷണ ശാഖക്ക് ഗുണകരമാവില്ല എന്നാണു മനസ്സിലാക്കുന്നത്. ഗുണകരമായ ഏതു നിര്‍ദ്ദേശവും കേള്‍ക്കപ്പെടെണ്ടതു തന്നെയാണെന്ന് മനസ്സിലാക്കുന്നു അത്തരം നിര്‍ദ്ദേശങ്ങള്‍ നമുക്ക് ഇതിനു നേതൃത്വം നല്‍കുന്നവരെ അറിയിക്കാം. ലോകവ്യാപകമായി നടക്കുന്ന ഒരു പരിപാടിയുടെ ദിശാമാറ്റം നമ്മള്‍ ചര്‍ച്ച ചെയ്തു ഉണ്ടാക്കാന്‍ സാധിക്കുന്ന ഒന്നല്ല. അന്താരാഷ്ട്ര തലത്തിലുള്ള കരാറുകളും ഈ പദ്ധതിയുടെ ഭാഗമായി നിലവില്‍ ഉണ്ട് . പൂര്‍ണ്ണമായും സുതാര്യമായ രീതിയില്‍ നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എല്ലാവരും കാര്യങ്ങള്‍ തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമെന്നും പൂര്‍ണ്ണ ബോധത്തോടെ ഏവരും ഇതുമായി സഹകരിക്കുമെന്നും വിശ്വസിക്കുന്നു….

Back to Top