ജന്മനാ പോരാളികളത്രെ രാജഹംസങ്ങൾ. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ചൂടേറിയ ഉപ്പുതടാകങ്ങളിൽ പിറന്നു വീഴുന്ന നിമിഷം മുതൽ കാട്ടുനായകളോടും കഴുതപ്പുലികളോടും തുടങ്ങി സിംഹങ്ങളോട് വരെ മല്ലടിക്കേണ്ടുന്ന ജീവിതം. മറ്റു മൃഗങ്ങൾക്ക് കൊടിയ വിഷമായേക്കാവുന്ന സയാനോ ബാക്ടീരിയ ആൽഗേ വരെ അകത്താക്കിയെന്നിരിക്കും. പ്ലവകങ്ങളും ഞണ്ട് ഞവണിക്യാദികളും യഥേഷ്ടം ഭക്ഷിച്ച് അവയിലെ ബീറ്റാ കരോട്ടിനാൽ ദേഹം മുഴുവൻ ‘പിങ്കി’ച്ച്, ഇണയെ ആകർഷിക്കാനായി മനോഹര നൃത്തം കാഴ്ചവച്ച് തിന്നും മദിച്ചും ഇണ ചേർന്നും ദേശാടനം ചെയ്തും ജീവിക്കുന്ന സുന്ദര പക്ഷികൾ…

ഇ- ബേഡ് ചെക്ക് ലിസ്റ്റില്‍ നൂറ്റിയഞ്ചാം സ്പീഷീസായി അവനെ ചേർക്കുമ്പോഴും പ്രതീക്ഷയായിരുന്നു – അവന്റെ അടുത്ത താവളത്തിൽ കൂട്ടുകാരുടെ കൂടെ ചേർന്നിട്ടുണ്ടാകും എന്ന്.

ഇപ്പോൾ അവന്റെ മരണവാർത്ത ഞാനറിയുന്നത് ഞെട്ടലോടെയാണ്. തെരുവുനായകളുടെ കടിയേറ്റും മനുഷ്യരുടെ കല്ലേറ് കൊണ്ടും ചിറകൊടിഞ്ഞ് അവശനായാണ് അവൻ മരിച്ചതെന്ന് പറയുന്നു. സത്യാവസ്ഥയെന്തെന്ന് അറിയില്ല. എന്നിരുന്നാലും നമ്മുടെ സഹജീവികളായ, ഭൂമിയുടെ അവകാശികളായ ഈ മിണ്ടാപ്രാണികളെ ഉപദ്രവിച്ചിട്ട് എന്ത് മനഃസുഖമാണ് ചിലർക്കൊക്കെ കിട്ടുന്നത്?
One thought on “തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…”