വംശനാശത്തിൽ നിന്നും വന്യതയിലേക്ക്

വംശനാശത്തിൽ നിന്നും വന്യതയിലേക്ക്

Arctostaphylos franciscana 3
Author : Stan Shebs (CC-BY-SA-3.0) Wikimedia Commons
2010 ജനുവരി അവസാനം ഒരു ശനിയാഴ്ച. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ പ്രെസിഡോ എന്ന സ്ഥലത്ത്, വാഹനങ്ങൾ ചീറി പാഞ്ഞു പോകുമായിരുന്ന ഹൈവേ 1 അന്ന് നിശ്ചലമായിരുന്നു, ടയറുകൾ ഉരഞ്ഞു ചൂട് പിടിക്കാറുള്ള റോഡ് അന്ന് തണുത്തുറഞ്ഞു കിടന്നു. ഒരു സുപ്രധാന ജോലിക്കായി അന്ന് തിരക്കേറിയ ആ ഹൈവേ അടച്ചിരുന്നു. ആ ഹൈവെക്കു നടുവിൽ തുള്ളിയുടെ ആകൃതിയിൽ ഏതാനും മീറ്ററുകൾ മാത്രം വിസ്താരമുള്ള കൊച്ചു ട്രാഫിക് ഐലൻഡ്. അതിൽ വളരുന്ന ഒരു കുറ്റിച്ചെടി. മാസങ്ങളായി കുറെ മനുഷ്യരുടെ അത്യധ്വാനം അന്നാണ് ഫല പ്രാപ്തിയിൽ എത്തുന്നത്. ആ കുറ്റിച്ചെടിയെ മണ്ണോടെ എടുത്ത് പറിച്ചു നടുകയാണ് അന്ന്. ഭൂമിയിലെ അവസാന വന്യ ഫ്രാൻസിസ്കൺ മൻസാനിറ്റ (Arctostaphylos franciscana) എന്ന സസ്യമാണത്. കഴിഞ്ഞ അറുപത് വർഷമായി വംശ നാശം സംഭവിച്ചു എന്ന് കരുതി പോന്ന സസ്യം.

ഒരു കാലത്തു സാൻ ഫ്രാൻസിസ്കോ വന്യതയിൽ സുലഭമായിരുന്ന ഒരു തനത് സസ്യ വർഗ്ഗമാണ് മൻസാനിറ്റ. ഒത്തിരി വ്യത്യസ്ത സ്പീഷീസുകളും ഉപ ഇനങ്ങളും ഉള്ള സസ്യം. ലോക ജൈവ വൈവിധ്യ ഹോട് സ്പോട്ടിൽ ഉൾപെട്ടിട്ടുള്ള ഒരു സുപ്രധാന മേഖലയാണ് സാൻ ഫ്രാൻസിസ്കോ ബേ. ഈ മേഖലയിലെ സസ്യ ശാസ്ത്ര വിശാരദ ആയിരുന്ന ആലീസ് ഈസ്റ്റ് വുഡ് തന്റെ വിഖ്യാത സസ്യശാസ്ത്ര സപര്യയിൽ ഒത്തിരി തനത് സസ്യ ഇനങ്ങളെ ഈ മേഘലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതിൽ വളരെ സുപ്രധാനമായ ഒരെണ്ണം ആയിരുന്നു 1895 ൽ കണ്ടെത്തിയ ഫ്രാൻസിസ്കൻ മൻസാനിറ്റ. ഇതിനു ശേഷം മറ്റു രണ്ടു സ്ഥലങ്ങളിൽ നിന്നു കൂടെ ഈ തനത് സസ്യം കണ്ടെത്തുകയുണ്ടായി. എന്നാൽ 1930 കളിൽ ഈ മേഘലയിൽ ഉണ്ടായ ദ്രുത റിയൽ എസ്റ്റേറ്റ് മാറ്റങ്ങൾ മൻസാനിറ്റകൾ വളരുന്ന സ്വാഭാവിക പരിസ്ഥിതി പാടെ തകർത്തു. ഇതിനിടയിൽ മൻസാനിറ്റകൾക്കും മറ്റു സസ്യങ്ങൾക്കും നടക്കുന്ന വ്യാപക വംശ നാശത്തിൽ ആശങ്കാകുലയായ ഈസ്റ്റ് വുഡും സംഘവും ഇവയുടെ വിത്തുകളും കമ്പുകളും ശേഖരിച്ച് പ്രദേശത്തെ ബൊട്ടാണിക്കൽ ഗാർഡനിൽ വളർത്താൻ ഉള്ള നടപടികൾ കൈക്കൊള്ളുകയുണ്ടായി. എന്നാൽ ഇതിന് ശേഷം അന്നേ വരെ വന്യതയിൽ നിന്നും ഒരൊറ്റ ഫ്രാൻസിസ്കൻ മൻസാനിറ്റ പോലും ആരും കാണുകയുണ്ടായില്ല. IUCN (International Union for Conservation of Nature) ന്റെ വംശ നാശ ഭീഷണി നിലയായ വന്യതയിൽ നാമാവശേഷമായി (Extinct in the Wild) എന്നതിൽ ഈ സസ്യം ഉൾപ്പെട്ടു.

ഒരിത്തിരി ഫ്ലാഷ് ബാക്ക്, 2009 അവസാനം ഡോയൽ ഡ്രൈവ് എന്ന ചെറു പാത നവീകരിച്ച് ഹൈവേ ആക്കുന്നതിനായി ഒരു മെഗാ മില്യൺ ഡോളർ പ്രോജക്ട് ആരംഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഡോയൽ ഡ്രൈവിനു ഇരുവശവും ഉള്ള കുട്ടിച്ചെടികളും മരങ്ങളും നീക്കം ചെയ്യുക എന്നതായിരുന്നു ആദ്യ പടി. വലിയ വുഡ് ചിപ്പറുകൾ എത്തിച്ചു മരങ്ങളെയും കുറ്റിച്ചെടികളെയും ചെറു കഷ്ണങ്ങളാക്കി വശങ്ങളിലേക്ക് തെറിപ്പിച്ചു വിടുന്ന പ്രവൃത്തി നടക്കുന്നു. ആ മേഖല മുഴുവൻ മരപ്പൊടി ചിതറി കിടന്നു. അതിനിടയിൽ പണി വീക്ഷിക്കാൻ എത്തിയ ഒരു ഹൈവേ പട്രോൾ ഓഫീസറുടെ ഒരു വാഹനം സൈഡിൽ നിർത്തി ഇട്ടിരുന്നു. ഓഫീസറുടെ അപ്രീതിക്കു കാരണമാവണ്ട എന്നു കരുതി വുഡ് ചിപ്പർ ഓപ്പറേറ്റർ അവിടെ മര പൊടി തെറിക്കുന്നത് മറ്റൊരു ദിശയിലേക്ക് മാറ്റി. കഴിഞ്ഞ 6 പതിറ്റാണ്ടുകളായി വന്യതയിൽ അപ്രത്യക്ഷമായ ഒരു സസ്യം ആ വാഹനത്തിനു മറവിൽ ഉണ്ടായിരുന്നു എന്നത് ആ ഓപ്പറേറ്റർ അറിഞ്ഞില്ല. അതേ ഫ്രാൻസിസ്കൻ മൻസാനിറ്റയുടെ ഒരു ചെടി ആ വാഹനത്തിനു മറവിൽ നിന്നിരുന്നു. ഡോയൽ ഡ്രൈവ് ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന ഹൈവേ ആയപ്പോഴും ഈ കുറ്റിച്ചെടി ഒരു കുഞ്ഞു ട്രാഫിക് ഐലൻഡ് ആയി മാറി.

ആ വർഷം ഒക്ടോബർ 16, ഡോയൽ ഡ്രൈവ് പ്രോജക്ട് നടന്നു കൊണ്ടിരിക്കുന്ന സമയം, ഉപദ്രവകാരികളായ വിദേശി സസ്യങ്ങളെ (invasive plant ) കണ്ടെത്തുന്ന പ്രോജെക്ടിൽ പ്രവൃത്തിച്ചുകൊണ്ടിരുന്ന ഡാനിയൽ ഗ്ലൂസെൻകാമ്പ് അന്നത്തെ തന്റെ യാത്ര ഡോയൽ ഡ്രൈവ് വഴി ആക്കി. ക്ലീൻ ആക്കപ്പെട്ട ഡോയൽ ഡ്രൈവിൽ Invasive Plants ന്റെ സാന്നിധ്യം ഉണ്ടോ എന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അതിവേഗം കാറിൽ പോകുമ്പോൾ വഴിയരികിൽ മൻസാനിറ്റ പോലെ തോന്നിച്ച ഒരു സസ്യം ട്രാഫിക് ഐലൻഡിൽ നിൽക്കുന്നത് ഗ്ലൂസെൻകാമ്പിന്റെ ശ്രദ്ധയിൽ പെട്ടു. ഒറ്റ നോട്ടത്തിൽ തന്നെ അതൊരു സാധാരണ മൻസാനിറ്റ അല്ലെന്ന് തോന്നിയ അദ്ദേഹം അടുത്ത ഒരു ദിവസം തന്നെ ആ സസ്യത്തെ അടുത്ത് പരിശോധിച്ചു. വന്യതയിൽ അപ്രത്യക്ഷമായി എന്നു കരുതിയ ഫ്രാൻസിസ്കൻ മൻസാനിറ്റ തന്നെ ആണോ?. സംശയം പൂണ്ട ഗ്ലൂസെൻകാമ്പ് ഉടനെ ഈ മേഘലയിൽ ജോലി ചെയ്യുന്ന പ്രെസിഡിയോ ട്രസ്റ്റിലെ ലിയൂ സ്ട്രിങ്ങറെ വിളിച്ചു. താമസിയാതെ സ്ട്രിങ്ങറും ആദേഹത്തിന്റെ സഹപ്രവർത്തകരും സ്ഥലം സന്ദർശിച്ചു, ഗ്ലൂസെൻകാമ്പിന്റെ സംശയം അവരും പങ്കിട്ടു. ഉറപ്പിക്കാൻ തനത് മൻസാനിറ്റ സ്പെഷീസിലെ വിദഗ്ദ്ധർ ആയ San Francisco State University യിലെ Mike Vasey യും Tom Parker നേയും വിളിച്ചു വരുത്തി. ഉടൻ സ്ഥലം സന്ദര്‍ശിച്ച അവരും ഉറപ്പിച്ചു, നഷ്ടപ്പെട്ടു എന്നു കരുതിയ ഫ്രാൻസിസ്കൻ മൻസാനിറ്റ തന്നെ.

ഹൈവേ പണിയുടെ കൊണ്ട്രാക്ടർ ആയ caltrans എന്ന കമ്പനിയിലെ എൻജിനീയർമാരെ സംഘം ഉടൻ കാര്യം അറിയിച്ചു. എന്നാൽ ഉടനെ പൊളിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന സ്ഥലം ആണ് ആതെന്നായിരുന്നു മറുപടി. എന്നാൽ വിഷയത്തിന്റെ വ്യാപ്തി മനസിലാക്കിയ എൻജിനീയർമാർ അവിടത്തെ പണി തൽക്കാലത്തേക്ക് നിർത്തി വെക്കാൻ തീരുമാനിച്ചു. ഉന്നത അധികാരികളിലേക്ക് ഉടൻ വിവരങ്ങൾ എത്തിക്കപ്പെട്ടു. സത്വര നടപടിക്കായി Caltrans ലെയും അമേരിക്കൻ നാഷണൽ പാർക്ക് സർവീസിലെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെയും അധികാരികളെ ഉൾപ്പെടുത്തി ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി. ഉണർന്നു പ്രവർത്തിച്ച പ്രസ്തുത കമ്മറ്റി ഈ മൻസാനിറ്റ സസ്യത്തെ സംരക്ഷിക്കാനുള്ള കർമ്മ പദ്ധതി ഒരു കൂട്ടം ജീവ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ തയ്യാറാക്കി. മൂന്നു വ്യത്യസ്ത മാർഗ്ഗങ്ങൾ ഈ ടീം മുന്നോട്ട് വെച്ചു. ഒന്ന്‌ ആ സസ്യത്തെ അവിടെ തന്നെ പ്രത്യേക സംവിധങ്ങൾ കൊടുത്തു സംരക്ഷിച്ചു നിർത്തുക. രണ്ട് അടുത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലേക്ക് മാറ്റുക, മൂന്ന് ഏതെങ്കിലും സംരക്ഷിത വന മേഖലയിലേക്ക് മാറ്റുക.

ഇതിൽ ആദ്യത്തെ മാർഗ്ഗം ഉടൻ തന്നെ നിരാകരിക്കപ്പെട്ടു, ദിവസവും ലക്ഷ കണക്കിന് വാഹനങ്ങൾ ചീറി പായുന്ന ഹൈവേ 1 നു മധ്യത്തിൽ, പ്രത്യേക ആവാസ വ്യവസ്‌ഥ നിലനിൽക്കാൻ ആവശ്യമുള്ള മൻസാനിറ്റ അധിക കാലം ഉണ്ടാവില്ല. മറ്റൊരു ബൊട്ടാണിക്കൽ ഗാർഡനിലേക്ക് മാറ്റുക എന്ന രണ്ടാമത്തെ വഴി തിരഞ്ഞെടുത്താൽ ഈ മൻസാനിറ്റ വീണ്ടും വന്യതയിൽ വംശനാശം വന്നു എന്ന നിലയിലേക്ക് പോകും. കാട്ടിൽ കഴിയുന്ന കടുവയെ മൃഗശാലയിൽ അടക്കുന്ന അവസ്ഥ. അതും ഒഴിവാക്കപ്പെട്ടു. മറ്റൊരു സംരക്ഷിത വന മേഖലയിലേക്ക് മാറ്റുക എന്ന മൂന്നാമത്തെ മാർഗം സ്വീകരിക്കപ്പെട്ടു.

പറയും പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. വലിയ ഒരു കുറ്റിച്ചെടി വേരോടെ, അത് നിൽക്കുന്ന മണ്ണോടെ മറ്റൊരിടത്തേക്ക് പറിച്ചു നടുക. ഏറെ അധ്വാനവും വ്യക്തമായ പ്ലാനിംഗും ആവശ്യമായ പ്രവൃത്തി. ഇത്തരം ഒരു പറിച്ചു നടലിന് ശേഷം സസ്യം ജീവനോടെ ബാക്കി കാണുമോ എന്നു തന്നെ സംശയം. ദൗർഭാഗ്യവശാൽ അങ്ങനെ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയും ചെറുതല്ല. അതിനാൽ തന്നെ അവസാന വന്യ മൻസാനിറ്റയുടെ കമ്പുകളും വിത്തുകളും വിവിധ ഗവേഷകർ ശേഖരിച്ച് സംരക്ഷിക്കാൻ നടപടി എടുത്തു. വിത്തുകൾ ദീർഘ കാല ശേഖരത്തിലേക്ക് മാറ്റി. വിത്ത് വീണു കിടക്കുന്ന മേൽ മണ്ണ് ശേഖരിച്ചു സൂക്ഷിച്ചു.

വേരുകളിൽ മണ്ണിലെ പൂപ്പലുകളും (Mycorhiza) മറ്റു സൂക്ഷ്മജീവികളുമായി സഹജീവനം നടത്തുന്ന മൻസാനിറ്റ ഈ സൂക്ഷ്മ ജീവികൾ ഉള്ള മണ്ണിലേ നിലനിൽക്കൂ. അതിനാൽ തന്നെ സൂക്ഷ്മ ജീവികൾ അടക്കം മണ്ണിനെ ശേഖരിച്ചു വേണ്ട രീതിയിൽ സൂക്ഷിച്ചു. പറിച്ചു നടാനുള്ള സ്ഥലം എവിടെ വേണം എന്ന് വിശദമായ പഠനം നടന്നു. സാധ്യമായ സ്ഥങ്ങളിൽ മണ്ണിന്റെ ഘടന, സൂക്ഷ്മ ജീവി സാന്നിധ്യം, സൂക്ഷ്മ കാലാവസ്‌ഥ എല്ലാം പഠന വിധേയമാക്കി ഏറ്റവും അനുയോജ്യ സ്ഥലം കണ്ടെത്തി. പറിച്ചു നടലിന് രണ്ടാഴ്ച മുന്നേ തന്നെ അനുയോജ്യമായ വലിയ കുഴി നടീലിന് സജ്ജമാക്കി.

ചെടിക്ക് നാലു പാടും ആഴത്തിൽ ചാലുകൾ കുഴിച്ചു, അടിയിലൂടെ സ്റ്റീൽ പൈപ്പുകൾ കയറ്റി. ഇത് വഴി ചെടിയുടെ വേരുകളും മണ്ണും തമ്മിൽ ഉള്ള ബന്ധം ഉലയാതെ സൂക്ഷിക്കാൻ കഴിയും. ഒപ്പമെത്തിയ കനത്ത മഴ നേരിടാൻ വലിയ ഒരു ടെന്റ് ചെടിക്ക് ചുറ്റും സ്ഥാപിച്ചു. കാറ്റിൽ ടെന്റ് പറന്നു പോകാതിരിക്കാൻ ഹൈവേ കൊണ്ട്രാക്ടറുടെ ഒരു ജീവനക്കാരൻ രാത്രി ടെന്റിനുള്ളിൽ കാവലിരുന്നു. ചാലുകൾക്കു ചുറ്റും കമ്പികൾ ഉപയോഗിച്ചു മണ്ണിനെ കെട്ടി വരിഞ്ഞു. ഇതിനെ വലിയ സ്റ്റീൽ ബാറുകളുമായി ബന്ധിപ്പിച്ചു നിർത്തി.

പിറ്റേന്ന് അതിരാവിലെ മഴ കുറഞ്ഞു. പത്തു ടൺ ഭാരം വഹിക്കാൻ ശേഷി ഉള്ള വലിയ ട്രക്കിൽ ക്രൈൻ ഉപയോഗിച്ചു മണ്ണോടെ മൻസാനിറ്റയെ കയറ്റി. ഹൈവേ പെട്രോൾ പോലീസിന്റെ അകമ്പടിയോടെ ഏകദേശം ഒരു മൈൽ അകലെ പ്രെസിഡോയിലെ നടീൽ സ്ഥാനത്ത് ട്രക്കിൽ എത്തിച്ചു. പരിക്കുകളില്ലാതെ ലക്ഷ്യ സ്ഥാനത്ത് നടാൻ ഈ പരിശ്രമത്തിന് ആയി. പിന്നീട് 10 ദിവസത്തേക്ക് ദിവസവും മൻസാനിറ്റ തീവ്ര പരിചരണത്തിൽ ആയിരുന്നു. അത് കഴിഞ്ഞു ആഴ്ച്ചയിൽ ഒരു പ്രാവശ്യം എന്ന നിലയിൽ മൻസാനിറ്റയെ സന്ദർശിച്ചു മറ്റു ചെടികളെ നീക്കം ചെയ്യുകയും ഉണങ്ങിയ കമ്പുകൾ മുറിച്ചു മാറ്റി മൻസാനിറ്റയെ ആരോഗ്യത്തോടെ നില നിർത്തി.

ഒട്ടേറെ പ്രകൃതി സ്നേഹികളുടെയും ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും സംയോജിത പ്രവർത്തനം ഫ്രാൻസിസ്കൻ മൻസാനിറ്റ എന്ന സസ്യത്തെ ഇന്നും വന്യതയിൽ നിലനിർത്തുന്നു.

അവലംബം: Gluesenkamp, Daniel, Michael Chassé, Mark Frey, V. Thomas Parker, M. Vasey, and Betty Young. “Back from the brink: A second chance at discovery and conservation of the Franciscan Manzanita.” Fremontia 38 (2011): 3-17.

Back to Top