എല്ലാ പുൽച്ചാടികളും വെട്ടുകിളികളല്ല

എല്ലാ പുൽച്ചാടികളും വെട്ടുകിളികളല്ല

കാണുന്ന പുൽച്ചാടികൂട്ടങ്ങൾ എല്ലാം വെട്ടുക്കിളി ആവുന്ന നിലവിലെ സാഹചര്യത്തിൽ കുറച്ചെങ്കിലും തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കും എന്ന് കരുതുന്നു.

പുൽച്ചാടികൾ (GRASSHOPPER)

1. Aularches miliaris (Linnaeus, 1758) (Spotted coffee grasshopper) മുട്ടവിരിഞ്ഞിറങ്ങുന്ന കുട്ടിക്കൂട്ടം (hopper bands) കാപ്പി, വാഴ, മാവ്, തേക്ക് എന്നിവയുടെ ഇലകൾ കഴിക്കുന്ന Polyphagus (എല്ലാ ഇലകളും കഴിക്കും) ഭക്ഷണരീതിയുള്ളവയാണ്. കുട്ടിക്കൂട്ടം സാധാരണയായി കാപ്പി, വാഴ എന്നിവയ്ക്കു ഭീഷണിയാവുന്നതായി വാർത്തകൾ വരുന്നുണ്ട് (കൂട്ടത്തിൽ ഇവയ്ക്കനുയോജ്യമായ കീടനാശിനികൾ ഇവർ പറഞ്ഞറിഞ്ഞപോലെ ചിലർ എഴുതിവിടുന്നുമുണ്ട്). എന്നാൽ ഇവ വെട്ടുകിളികളുടേതുപോലെ വിളനാശം വരുത്തുന്നവയല്ല. Adult stage ൽ ഇവ കൂട്ടമായി കാണാറില്ല എന്നതുകൊണ്ട് തന്നെ വിളനാശം താത്കാലികം മാത്രമാണ്. ചെടികൾ മുഴുവനായി ഉണക്കിക്കളയുന്ന രീതിയിൽ ഒരു ചെടിയിൽ തന്നെ ഇവ തുടരാറില്ല. വായനാട്ടിലേതു പോലെ പത്തനംതിട്ടയിലെ കോന്നിയിലും, നീലഗിരിയിലും, കന്യാകുമാരിയിലും ഒക്കെ ഇവർ വെട്ടുക്കിളി എന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. വെട്ടുകിളികൾ അല്ല പുൽച്ചാടികൾ ആണ്.

2. Poekilocerus pictus (Fabricius, 1775) (Painted grasshopper) സാധാരണ വെട്ടുക്കിളി സ്ഥാനപ്പേര് കൃഷി ശാസ്ത്രജ്ഞർ പോലും കൊടുക്കാത്തതാണ് പക്ഷെ ഇപ്പൊൾ ഇവരും വെട്ടുകിളികളായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. മുകളിൽ പറഞ്ഞപോലെ മുട്ടവിരിഞ്ഞിറങ്ങുന്ന കുട്ടിക്കൂട്ടം (hopper bands) എരിക്ക്, വാഴ എന്നിവയ്ക്ക് നാശം വരുത്തുന്നു എന്ന് വാർത്തകൾ വരുന്നുണ്ട്, എന്നാൽ ഇവയും കുട്ടികളായിരിക്കുമ്പോൾ ഒരുമിച്ചു കാണുന്നപോലെ വലുതാകുമ്പോൾ തുടരാറില്ല. മാത്രവുമല്ല ശരീരത്തെക്കാളും താരതമ്യേനെ വലുപ്പം കുറഞ്ഞ ചിറകുകൾ ഉള്ള ഇവ കൂട്ടത്തോടെ ദേശാടനവും നടത്താറില്ല. വെട്ടുകിളികൾ അല്ല പുൽച്ചാടികൾ ആണ്.

രണ്ടാൾക്കും സാമ്യമുള്ളത് ഒരു കാര്യത്തിൽ ആണ്, Pyrgomorphidae എന്ന കുടുംബത്തിൽ പെടുന്ന ഇവർ കളർഫുൾ ആണ്, ഇത് സൂചിപ്പിക്കുന്നത് ഇവയുടെ ശരീരത്തിലെ രാസ-സ്വയം പ്രതിരോധ സംവിധാനത്തെയാണ് (Chemical self-defense mechanism). ശരീരത്തിൽ ഉള്ള അരോചകമായ സംയുക്തങ്ങൾ (distasteful compounds) ഇവയെ ഭക്ഷണമാക്കുന്നതിൽ നിന്ന് പക്ഷി, പാമ്പ്, പല്ലി, തവള തുടങ്ങിയ ജീവികളെ അകറ്റി നിർത്തുന്നു.

3. Cyrtacanthacris tatarica tatarica (Linnaeus, 1758) വെട്ടുകിളികൾ എന്ന് സംശയിച്ചു കർഷകരടക്കം ഒരുപാട് പേർ ദിവസവും ചിത്രങ്ങൾ അയച്ചുതരുന്നുണ്ട്. വെട്ടുകിളികളുടെ കുടുംബത്തിൽ പെടുന്നവുയുമാണ് ശരീരത്തിലെ പാടുകളും രൂപവും ഭാവവും ഒക്കെ വെട്ടുക്കിളിയുടേത് തന്നെയാണ്. എന്നാൽ ഇവ നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്നവരാണ്, വലിയരീതിയിൽ കൂട്ടംകൂടുകയും അപകടകരാമാംവിധം കൃഷിനാശമുണ്ടാക്കുകയും ചെയ്യാറില്ല. ഇതുവരെ ചെയ്തിട്ടില്ല എന്നുവേണം പറയാൻ. പേടിക്കണ്ട സാഹചര്യം ഇവരുടെ കാര്യത്തിൽ ഇല്ല. പുൽച്ചാടികൾ ആണ്.

വെട്ടുക്കിളി (LOCUST)

4. Schistocerca gregaria (Forskål, 1775) Desert Locust. “വെട്ടുക്കിളി” കൂടുതൽ പറയണ്ടല്ലോ അപകടകാരികൾ തന്നെയാണ്. സാധാരണ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വരെ എത്താറുള്ള വെട്ടുകിളികൾ ഇത്തവണ മധ്യ-ഇന്ത്യൻ സംസ്ഥാനങ്ങളിൽ വരെ എത്തിയതിന് കാരണം ഇവയുടെ ദേശാടന സമയത്തെ ആംഫൻ ചുഴലിക്കാറ്റാണ്. ആംഫൻ ചുഴലിക്കാറ്റ് യാദ്രിശ്ചികമായി വന്നതല്ല, ഭൂമിയുടെ താപനില ക്രമാതീതമായി കൂടുന്നുണ്ട്, “കാലാവസ്ഥ വ്യതിയാനം” ഇതുവരെ നമ്മൾ പറഞ്ഞപോലെയോ നേരിട്ടപോലെയോ അല്ല, കടൽ കരയിലേക്ക് വരും എന്നത് ദൂരവ്യാപകമായുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം ആണ്, അതിനുള്ളിൽ വേറെ ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ഇന്ന് നമ്മൾ കാണുന്ന വെട്ടുക്കിളി കൂട്ടം (Locust Swarm). അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് / കൂട്ടുന്നത് വെട്ടുകിളകളുടെ മുട്ടയിടലിനും പെരുകലിനും അനുയോജ്യമായ ഘടകമാണ്, കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന അതിതീവ്രമഴ, മുട്ട വിരിഞ്ഞിറങ്ങുന്ന പുൽച്ചാടികൾക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി നിറയെ തളിർ പുല്ലുകൾ (പുല്ല് തന്നെ ആവണം എന്നില്ല) ലഭ്യമാക്കാനും അവയുടെ കുട്ടിക്കൂട്ടത്തിലെ എല്ലാവരും വലുതാവാനും “വെട്ടുക്കിളികൂട്ടം” ആയി മാറാനും കാരണമാകുന്നുണ്ട്.

കുട്ടിയായിരിക്കുമ്പോളും വലുതാവുമ്പോളും വെട്ടുകിളികളുടെ പരിണാമ അവസ്ഥകൾ ചിത്രത്തിൽ കാണാം. കേരളത്തിൽ കണ്ട വെട്ടുക്കിളി ഒറ്റയ്ക്കാണെന്ന് പറഞ്ഞത് ഇത്തരം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്.

കാലാവസ്ഥാവ്യതിയാനം യാഥാർഥ്യമാണ്.!


Cover Image: Drkvijay2000 / CC BY-SA via Wikimedia Commons

Back to Top