സ്പീഷീസ് എന്ന പ്രഹേളിക

സ്പീഷീസ് എന്ന പ്രഹേളിക

“എത്ര വസ്‌തുനിഷ്‌ഠമല്ലാതെയും ആവ്യക്തമായും ആണ് സ്പീഷീസുകളെയും ഇനങ്ങളേയും വേർതിച്ചിരിക്കുന്നത് എന്നതാണ് എന്നെ കൂടുതൽ ഉലച്ചത്”
ചാൾസ് ഡാർവിൻ – ഒറിജിൻ ഓഫ് സ്പീഷീസ്

പുതിയ ജീവി വർഗ്ഗങ്ങൾ കണ്ടെത്തി എന്ന വാർത്ത പത്ര മാധ്യമങ്ങളിൽ ഇടക്കിടെ വരുന്നത് ശ്രദ്ധിച്ചിരിക്കും. പുതിയ ജീവി വർഗ്ഗം അഥവാ പുതിയ സ്പീഷിസ് എന്നാൽ ശാസ്ത്ര ലോകത്തിനു അന്നേ വരെ അപരിചിതമായ ഒരു ജീവി വർഗ്ഗം എന്നാണ് അർത്ഥം. അങ്ങനെ എങ്കിൽ എന്താണ് ഒരു സ്പീഷീസ്? എപ്പോഴാണ് ഒരു ജീവിയെ പുതിയ സ്പീഷീസ് എന്നു വിളിക്കുക? കാലങ്ങളായി ജീവ ശാസ്ത്രജ്ഞരെ പ്രത്യേകിച്ചും സസ്യ ശാസ്ത്രജ്ഞരെ കുഴക്കികൊണ്ടിരിക്കുന്ന ഒരു സമസ്യയാണ് അത്.

വ്യത്യസ്ത സ്പീഷീസ് നിർവചനങ്ങൾ പല ജീവ ശാസ്ത്രജ്ഞരും മുന്നോട്ടു വച്ചിട്ടുണ്ട്. വളരെ മുൻപേ തന്നെ നില നിന്നിരുന്ന ഒരു നിർവചനം എല്ലാ ജീവജാലങ്ങളും “ദൈവീക സൃഷ്ടി” എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായ “ടൈപ്പ്” അടിസ്ഥാനമാക്കിയതാണ്. ദൈവം ഓരോ ജീവികളെയും തന്‍റെ പ്രത്യേക പ്ലാൻ അനുസരിച്ചു സൃഷ്ടിച്ചു എന്നും അവ ഓരോന്നും അചഞ്ചലമാന്നെന്നുമുള്ള വിശ്വാസം ആണ് ഇതിനു ആധാരം. ഒരു വർഗ്ഗീകരണ ശാസ്ത്രജ്ഞന്‍റെ ജോലി എന്നാൽ ജീവി വർഗ്ഗങ്ങളുടെ ആകാര സ്വഭാവ സവിശേഷതകൾ മനസ്സിലാക്കി ഈ ദൈവീക പദ്ധതി അനാവരണം ചെയ്യുക എന്നതാണെന്നു ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിന്‍റെ പിതാവായ ലിന്നെയസ് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നും പുതിയ സ്പീഷീസുകൾ കണ്ടെത്തുന്നതിൽ ഒരു സുപ്രധാന രീതി അവയുടെ രൂപ ഘടനയിൽ ഉള്ള വ്യതിയാനം അടിസ്ഥാനമാക്കിയാണ്. ശാസ്ത്രലോകത്തിന് അറിവുള്ള സ്പീഷീസുകളുടെ സ്വഭാവ സവിശേഷതകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നവയെ പുതിയ സ്പീഷീസുകൾ എന്നു കരുതി പോരുന്നു. അപ്പോഴും എത്ര മാത്രം വ്യതിയാനം വന്നാല്‍ ആണ് പുതിയ സ്പീഷീസ് ആയി പ്രഖ്യാപിക്കാന്‍ ആവുക എന്നത് ഒരു വലിയ തർക്ക വിഷയമായി നില നിന്നു.

വർഗ്ഗീകരണ ശാസ്ത്രം ഗവേഷണ വിഷയമായി എടുക്കുന്ന ഒരു നവ ഗവേഷകൻ അഭിമുഖീകരിക്കാവുന്ന ഒരു പ്രധാന ചോദ്യം താങ്കൾ എത്ര പുതിയ സ്പീഷീസുകളെ ലോകത്തിനു പരിചയപ്പെടുത്തി എന്നതായിരിക്കും. സ്വാഭാവികമായും തന്‍റെ മേഖലയിൽ വരുന്ന ജീവി വർഗ്ഗങ്ങളിൽ പുതിയവ എന്നു വിളിക്കാൻ അനുസൃതമായത് തിരയുക എന്ന ഒരു കാര്യത്തിലേക്ക് ശാസ്ത്രകാരന്‍റെ ശ്രദ്ധ കൂടുതൽ പതിയുന്നു. ഇവിടെയും എത്ര മാത്രം വ്യതിയാനം ഉണ്ടെങ്കിൽ പുതിയത് എന്നു ഉറപ്പിക്കാവുന്നത് എന്നതിനെ കുറിച്ചു വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ എവിടെയും ഇല്ലാത്തതിനാൽ ഇത് അതാതു ഗവേഷകന്‍റെ മനോധർമത്തിന് വിധേയമാണ്. സ്വാഭാവികമായും തീരെ ചെറിയ സ്വഭാവ വ്യതിയാനങ്ങൾ വെച്ചു കൊണ്ട് തന്നെ പുതിയ സ്പീഷീസുകൾ റിപ്പോർട്ട് ചെയ്യാൻ സാധാരണ ശാസ്ത്രകാരന്‍ നിർബന്ധിതമാകുന്നു. ഇവരെ വിഭജകർ അഥവാ splitters എന്നു വിളിക്കുന്നു.

എന്നാൽ ഇത്തരം പ്രവണതകൾ വല്ലാതെ വർധിക്കുമ്പോൾ നേരിയ വ്യതിയാനത്തിൽ മാത്രം അധിഷ്ടിതമായ ജീവി വർഗ്ഗങ്ങൾ പുതിയ സ്പീഷിസുകളായി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടും. ഇത് പല വർഗ്ഗീകരണ മേഖലയിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അപ്പോള്‍ മറ്റു വര്‍ഗ്ഗീകരണ ശാസ്ത്രഞ്ജര്‍ അവരുടെ പഠനങ്ങൾക്ക് ശേഷം പ്രസ്തുത സ്പീഷീസിന് പുതിയ ജീവി വർഗ്ഗം എന്നു വിളിക്കാൻ മാത്രം വ്യതിയാനം ഇല്ല എന്നു പ്രഖ്യാപിക്കുകയും വ്യതിയാനത്തിന്‍റെ അടിസ്ഥാനത്തിൽ വന്നിട്ടുള്ള സ്പീഷീസുകളെ കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്നു. ഇവരെ സംയോജകർ അഥവാ Lumpers എന്നു വിളിക്കുന്നു.

രണ്ട് ജീവ ജാതികളെ അപഗ്രഥിക്കുന്ന വിഭജകർ വ്യത്യാസങ്ങളിൽ മാത്രം കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ സംയോജകർ രണ്ടിന്‍റെയും സാമ്യതകളിൽ മാത്രം കൂടുതൽ ശ്രദ്ധയൂന്നുന്നു. ഇതിൽ ബഹുഭൂരിപക്ഷവും വിഭജകർ ആയതിനാൽ സംയോജകരുടെ പ്രവർത്തനം ഒരു പരിധിവരെ അവ്യവസ്ഥ (Chaos) ഒഴിവാക്കാൻ ഇടയാക്കുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ഒരു മറുപുറം കൂടെ കൂടെ പേരില്‍ വരുന്ന മാറ്റമാണ്. ശാസ്ത്രീയ നാമം സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന മറ്റുള്ളവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

സസ്യ നാമകരണ ശാസ്ത്രം അഥവാ plant nomenclature ന് ഇന്നത്തെ രീതി തുടക്കം കുറിച്ചത് ലിന്നെയസ്സിന്‍റെ ചരിത്രപരമായ സ്പീഷീസ് പ്ലാന്റാറം എന്ന പുസ്തകത്തോടെ ആണ്. ആധുനിക വർഗ്ഗീകരണ ശാസ്ത്രം ഇന്നും ലിന്നെയസ്സിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ വർഗ്ഗീകരണ ശാസ്ത്രത്തിന്‍റെ പിതാവ് എന്ന സ്ഥാനം നമ്മൾ കല്പിച്ചു നല്കിയിരിക്കുന്നത് ലിന്നെയസ്സിനാണ്. ശാസ്ത്ര ലോകത്തിനു അന്നേ വരെ അപരിചിതമായ ജീവി വർഗ്ഗങ്ങളെ ശാസ്ത്രത്തിനു പരിച്ചയപ്പെടുത്തുമ്പോൾ അവക്ക് ഉചിതമായ നാമം നൽകുക എന്നത് ആ ജീവിയെ പരിചയപ്പെടുത്തുന്ന ശാസ്ത്രകാരന്‍റെ യുക്തിക്കും മനോധർമത്തിനും വിടുക എന്നതാണ് ലിന്നെയസ്സിന്‍റെ കാലത്തിനു മുൻപ് തൊട്ടേ തുടർന്ന് വരുന്ന രീതി.

എന്നാൽ ഇങ്ങനെ പുതിയ ജീവികളെ പരിചയപ്പെടുത്തുക എന്നത് ഓരോ വർഗ്ഗീകരണ ശാസ്ത്രജ്ഞനും തങ്ങളുടെ ഒരു അഭിമാനമായി കണക്കാക്കാൻ തുടങ്ങിയതോടെ തലങ്ങും വിലങ്ങും പുതിയ ജീവി വർഗ്ഗങ്ങളെ വർഗ്ഗീകരണ ശാസ്ത്രജ്ഞർ കണ്ടെത്താൻ തുടങ്ങി. ഇത് പലപ്പോഴും ഒരേ ജീവിയെ വ്യത്യസ്ത പേരുകളിൽ പല വ്യത്യസ്ത ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്യുക പോലെ ഉള്ള അനഭിലഷണീയത കൊണ്ട് വന്നു.

ഇതിനു ഒരു പ്രതിവിധി ആയാണ് അന്താരാഷ്ട്ര സസ്യ നാമകരണ നിയമങ്ങൾ സസ്യ ശാസ്ത്രജ്ഞർ രൂപീകരിച്ചത്. ഈ നിയമങ്ങളുടെ ആദ്യ രൂപം ലിന്നെയസ് തന്നെയാണ് മുന്നോട്ട് വെച്ചത്. അതിനു ശേഷം ഡീക്കന്റോൾ വിശദമായ നിയമ വ്യവസ്ഥക്കു രൂപം കൊടുക്കുകയും അന്താരാഷ്ട്ര സസ്യ ശാസ്ത്ര കൊണ്ഗ്രെസ്സിൽ അത് അംഗീകരിക്കുകയും ചെയ്തു. ഒരു സസ്യത്തിനു ലോകത്തെമ്പാടും ഒരു അംഗീകൃത ശാസ്ത്ര നാമം മാത്രം എന്നതാണ് ഈ നിയമങ്ങളുടെ ആത്യന്തികമായ ഒരു പ്രധാന ലക്ഷ്യം. കൂടെ കൂടെ അന്താരാഷ്ട്ര സസ്യ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഈ നിയമങ്ങള്‍ പുതുക്കുകയും ചെയ്യാറുണ്ട് . എന്നാൽ അപ്പോഴും എന്താണ് ഒരു സ്പീഷിസ് എന്നതിനെ കുറിച്ചു വ്യക്തമായ ഒരു നിർവചനം കൊടുക്കാൻ ഈ നിയമങ്ങൾക്ക് ആയില്ല.

വ്യത്യസ്ത അഭിപ്രായങ്ങൾ ഉരുതിരിയാൻ മറ്റൊരു കാരണം സ്പീഷീസിന് കൊടുക്കുന്ന പല വിധ നിർവചനങ്ങൾ ആണ്. ഇതിൽ എല്ലാ ജീവികളെയും ഉൾപ്പെടുത്താൻ കഴിയുന്ന ഒരു നിർവചനത്തിൽ ഏകാഭിപ്രായം ഉണ്ടാക്കാൻ ജീവ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടില്ല എന്നതാണ്. പുറമേക്ക് കാണുന്ന സ്വാഭാവ സവിശേഷതകളിൽ ഊന്നി ഉള്ള പുരാതന type നിർവചനം മുൻപ് സൂചിപ്പിച്ചല്ലോ. ഇതല്ലാതെ ഏകദേശം രണ്ടു ഡസനോളം നിർവചനം പല ഗവേഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്പീഷീസ് എന്നൊരു സംഭവം തന്നെ ഇല്ല, എല്ലാം മനുഷ്യ സൃഷ്ടി ആണ് എന്ന് നിര്‍വചിക്കുന്ന നോമിനലിസം വരെ ഇതിലുണ്ട്.

ഇതിനെ 3 വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാം, ആദ്യത്തെ പുറമെയുള്ള സ്വഭാവ സവിശേഷതകൾ അടിസ്ഥാനമാക്കി ഉള്ളത്, രണ്ടാമത് ജനിതക ഘടനയും മൂന്നാമത്, പരിണാമ ഘടനയും അടിസ്ഥാനമാക്കി ഉള്ളത് ആണ്. ആദ്യം പറഞ്ഞ ടൈപ്പ് അടിസ്ഥാനമാക്കി ഉള്ളത് ഇതിൽ ആദ്യ വിഭാഗത്തിൽ വരും.

പരിണാമ സിദ്ധാന്തത്തിന്‍റെ കടന്നു വരവോടെ സ്പീഷീസിന് മറ്റൊരു നിർവചനം കൂടെ ഉരുത്തിരിഞ്ഞു. പരിണാമം പരമമായി വ്യതിയാനങ്ങളിൽ അധിഷ്ഠിതമണല്ലോ. അപ്പോൾ സ്പീഷിസ് എന്നാൽ പരിണാമ വഴിയിലെ ഘട്ടങ്ങൾ ആയി അടയാളപ്പെടുത്തുകയാണ് ഇവിടെ. ഒരു ഘട്ടത്തില്‍ നിന്നും അടുത്തതിലേക്ക് നിരന്തര വ്യതിയാനങ്ങള്‍ ഇടയിൽ ഉള്ളതിനാല്‍ ഇവിടെയും സ്പീഷീസ് എന്നതിന് ഒരു പൂര്‍ണ നിര്‍ണയം അസാധ്യമാണ്.

സ്പീഷീസ് പ്രശ്നത്തിന് ഏറെക്കുറെ ഒരു പരിഹാരമാണ് വിഖ്യാത പരിണാമ ശാസ്ത്രകാരണ്മാരായ എണസ്റ്റ് മേയറും തിയോടോസിയസ് ഡോബ്സാന്‍സ്കി യും തങ്ങളുടെ ജീവ ശാസ്ത്ര സ്പീഷീസ് നിര്‍വചനം (Biological Species Concept) വഴി കൊണ്ടു വന്നത്. പുതിയ ജീവി വർഗ്ഗങ്ങളുടെ പരിണാമത്തിനു അത്യാവശ്യം വേണ്ട ഒരു കാര്യമാണ് പ്രത്യുത്പാദനപരമായ ഒറ്റപ്പെടൽ അഥവാ Reproductive Isolation. വ്യതിയാനം മൂലം വഴിപിരിഞ്ഞു പോയ ജീവികൾ പിന്നീട് സങ്കലനം നടന്നാലും പ്രത്യുൽപാദനക്ഷമമായ സന്താനങ്ങളെ (Fertile Offsprings) ഉൽപാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഇത്. പരസ്പരം ജനിതക കൈമാറ്റം അസാധ്യമാകുന്നതോടെ ഇവ വ്യത്യസ്ത ജീവിവർഗ്ഗമായി പരിണമിക്കുന്നു. ഇതിനെ സ്പീഷീസുകളെ നിർവചിക്കാൻ ഉള്ള ഒരു ഉപാധിയായി മേയറും ഡോബ്സാന്‍സ്കി യും നിർവചിച്ചു. ഉദാഹരണത്തിന് കുതിരയും കഴുതയും സങ്കലനം വഴി കോവർ കഴുത ഉണ്ടാകുമെങ്കിലും അത് പ്രത്യുത്പാദന ശേഷി ഇല്ലാത്തത് ആയതിനാൽ കുതിരയും കഴുതയും രണ്ടു സ്പീഷീസ് ആണെന്ന് ഉറപ്പിക്കാം. സ്പീഷീസുകളെ നിർവചിക്കാൻ അവയുടെ പ്രത്യുൽപാദനപരമായ ഒറ്റപ്പെടൽ വേണമെന്നാണ് ഇവരുടെ വാദം. ഇത് വഴി ഒരു സ്പീഷീസിന്‍റെ നിലനിൽപ് ശാസ്ത്രീയമായി പരിശോധിക്കാൻ ഒരു വഴി കൂടെ അവർ തുറന്നിട്ടു. എന്നാൽ ഇതിന് ഉള്ള ഒരു വലിയ ന്യൂനത ലൈംഗിക പ്രത്യുത്പാദനം ഉള്ള ജീവികളിൽ മാത്രമേ പ്രസ്തുത പരിശോധന നടക്കൂ എന്നതാണ്. മാത്രമല്ല ജീവ ശാസ്ത്രത്തിലെ ചില പ്രതിഭാസങ്ങളായ റിങ് സ്പീഷീസ്, ക്രോണോ സ്പീഷീസ് എന്നിവയെ ഈ നിർവചനം കൊണ്ട് വിശദീകരിക്കാൻ സാധ്യമല്ല. അതിനാൽ തന്നെ എല്ലാ ഗവേഷകരും ഈ നിർവചനം അഗീകരിച്ചില്ല.

ചുരുക്കി പറഞ്ഞാൽ അനവധി നിരവധി നിർവചനം ഉണ്ടെങ്കിലും ജീവി വർഗ്ഗങ്ങളുടെ അടിസ്ഥാനം എന്നു നമ്മൾ കരുതുന്ന സ്പീഷീസിന് ഇന്നും എല്ലാവർക്കും സ്വീകാര്യമായ ഒരു നിർവചനം ഇല്ല തന്നെ. ഇന്നും തീരാത്ത പ്രഹേളികയായി അത് തുടരുന്നു.

Back to Top