ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

പ്രിയപ്പെട്ടവരേ,
വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ടല്ലോ. ശാന്തി വനത്തിലൂടെയാണ് KSEB യുടെ മന്നം ചെറായി 110 K V ലൈൻ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈൻ കടന്നു പോകാൻ കൂടുതൽ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂർവ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു.
മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്ന രണ്ടേക്കർ ഭൂമി മീനാ മേനോൻ എന്ന സ്ത്രീയും അവരുടെ ഒൻപതാം ക്ലാസ്സുകാരിയായ മകളും ചേർന്നാണ് സംരക്ഷിക്കുന്നത്.
എൺപതുകളിൽ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിലുൾപ്പെടെ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന രവീന്ദ്രനാഥ് എന്ന മീനയുടെ അച്ഛൻ കാവുകൾക്കും കുളങ്ങൾക്കുമിടയിലുള്ള ഭൂമി കൂടി കാടായി മാറാൻ പ്രകൃതിക്ക് വിട്ടുകൊടുത്ത് വീടും മുറ്റവും മാത്രം ഉപയോഗിച്ച് ജീവിച്ചു , അങ്ങനെ ജീവിക്കാൻ മീനക്ക് മാതൃകയായി. കഴിഞ്ഞ നാല്പതിലേറെ വർഷമായി മീന കാടിന്റെ സ്നേഹവലയത്തിൽ കഴിയുന്നു. അപൂർവ്വമാളുകൾക്ക് മാത്രം സാധ്യമാകുന്ന ലളിതമായ , ആത്മീയതയുടെ പൂർണ്ണതയാണ് മീനയുടെ ജീവിതം. ശാന്തി വനത്തിൽ അവിടെ കഴിയുന്ന പാമ്പുകളുൾപ്പെടെ സമസ്ത ജീവ ജാലങ്ങളുടെയും ജീവിക്കാനുള്ള അവകാശത്തെ മാനിച്ചുകൊള്ളുന്ന ഒരു സഹജീവനം.

ഏപ്രിൽ ആറാം തിയ്യതി മുതൽ ആ ശാന്തതക്കാണ് ഭംഗം വന്നിരിക്കുന്നത്.
കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് മീനയുടെ കാടിനുള്ളിലേക്ക് KSEB വേലി പൊളിച്ച് കയറി . ജെസിബി കയറ്റി അടിക്കാടും ചെറു മരങ്ങളും തകർത്തു കളഞ്ഞു. അപൂർവ്വമായ, വളരെ വലിയ ഒരു വെള്ള പൈൻ മരം മുറിച്ചു തള്ളി. ഒരു മരം മാത്രമേ മുറിക്കൂ അര സെന്റ് സ്ഥലമേ ആവശ്യമുള്ളു എന്ന് പറഞ്ഞു തുടങ്ങിയവർ പന്ത്രണ്ട് മരങ്ങൾ മുറിച് നീക്കി പതിനഞ്ച് സെന്റിലധികം തരിശാക്കി. അമ്പത് മീറ്റർ താഴ്ചയിൽ അഞ്ച് പൈലിങ്ങ് നടത്തി. ഭൂമിയുടെ അഗാധത്തിൽ നിന്ന് വന്ന വെള്ളവും ചളിയും കലർന്ന സ്ലറി വലിയ ഹോസ് ഉപയോഗിച്ച് കാവിനുള്ളിലേക്ക് തള്ളി. മീന അത് ആവശ്യപ്പെട്ടു എന്ന് കള്ളം പറഞ്ഞു കൊണ്ടാണ് KSEB അത് ചെയ്തത്.

ഈ ഘട്ടത്തിലാണ് ഏപ്രിൽ 22 മുതൽ ശാന്തിവനം സംരക്ഷണ സമിതി രൂപീകരിച്ച് സമരം ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പരിസ്ഥിതി സാമൂഹ്യ പ്രവർത്തകരെയും മാധ്യമങ്ങളെയും ജില്ലാ ഭരണകൂടത്തെയും ശാന്തിവനത്തിൽ എത്തിക്കുന്നതിന് സമിതിക്ക് സാധിച്ചു. അതിലേറെ വഴിക്കുളങ്ങരയിലും പറവൂരിലും ഉള്ള ജനങ്ങളെ ഈ വിഷയം അറിയിക്കാൻ സാധിച്ചതിലാണ് സമിതിക്ക് കൂടുതൽ തൃപ്തിയുള്ളത്. ആദ്യഘട്ടം ശാന്തിവനം വിഷയം പറഞ്ഞു കൊണ്ടുള്ള ഒരു നോട്ടീസ് എല്ലാ വീടുകളിലും എത്തിച്ചു. ശാന്തിവനത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയ തദ്ദേശീയർ ഇപ്പോൾ കൃത്യമായി സമരത്തോടൊപ്പമാണ്. എല്ലാ ദിവസവും നൂറുകണക്കിന് പ്രദേശവാസികൾ ശാന്തിവനവും സമരപ്പന്തലും സന്ദർശിക്കുന്നു.
എങ്കിലും വൈദ്യുതി വകുപ്പോ കേരള സർക്കാരോ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നു മാത്രമല്ല സമരം പദ്ധതി തകർക്കാനുള്ള ഗൂഢാലോചനയാണെന്നു പ്രചരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. ചെറായി വൈപ്പിൻ പ്രദേശത്തുള്ളവരുടെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്ന പദ്ധതി എത്രയും വേഗം നടപ്പാവണം. പക്ഷെ അതിന് പറവൂരിന്റെ ശ്വാസകോശമായ , നൂറിലേറെ വ്യത്യസ്ത വിഭാഗത്തിൽ പെട്ട ആയിരത്തിനടുത്ത് മരങ്ങളും നൂറു തരം പക്ഷികളും ചിത്രശലഭങ്ങളും ഉരഗങ്ങളും ഉഭയജീവികളുമുള്ള ശാന്തിവനം നശിപ്പിക്കേണ്ടതില്ല. നേരേ പോകേണ്ട ലൈൻ ഇടത്തോട്ട് തിരിഞ്ഞ് ശാന്തിവനത്തിനുള്ളിലേക്ക് കയറിയതെന്തിന് എന്ന് KSEB പറയണം.

ശാന്തിവനം സംരക്ഷണ സമിതി ഒരു വികസന പദ്ധതിക്കും എതിരല്ല. അടുത്ത തലമുറക്ക് അവകാശപ്പെട്ട , ജലസംരക്ഷണവും വായു ശുദ്ധീകരണവും നിർവ്വഹിക്കുന്ന ശാന്തിവനത്തെ ഒഴിവാക്കി 110 KV ലൈൻ കടന്നു പോകട്ടെ.
സമരം15 ആം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. സമരത്തോടൊപ്പം നിയമപോരാട്ടവും തുടരേണ്ടതുണ്ടു്. എല്ലാ കാര്യത്തിലും സഹകരണം ഉണ്ടാവണം.
കേരളത്തിലെ മുഴുവൻ പരിസ്ഥിതി സ്നേഹികളെയും എഴുത്തുകാരെയും സാമൂഹ്യ പ്രവർത്തകരെയും ഞങ്ങൾ ശാന്തി വനത്തിലേക്ക് ക്ഷണിക്കുന്നു.
ഒരിക്കൽ ശാന്തിവനം വന്നു കണ്ടാൽ നിങ്ങളും ഞങ്ങളോടൊപ്പമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സാധ്യമായ മുഴുവൻ ആളുകളും സാന്നിധ്യം കൊണ്ടോ എഴുത്തുകൊണ്ടോ മറ്റു വിധേനയോ സമരത്തിന് പിന്തുണയേകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ അഭ്യർത്ഥന മുഴുവൻ ആളുകളിലേക്കും എത്തിക്കാനും സഹായിക്കണം.
ആദരവോടെ
കുസുമം ജോസഫ്
കൺവീനർ
ശാന്തിവനം സംരക്ഷണ സമിതി

6.5.2019
വഴിക്കുളങ്ങര ,
നോർത്ത് പറവൂർ

Back to Top