കേരളത്തിന്റെ സ്വന്തം പാതാളത്തവള

കേരളത്തിന്റെ സ്വന്തം പാതാളത്തവള

കേരത്തിൽ എല്ലായിടത്തും കാണപ്പെടുന്ന അപൂർവ്വ ഇനം തവളയാണ് പാതാളത്തവള (Purple Frog). ശാസ്ത്ര നാമം-Nasikabatrachus sahyadrensis അപൂർവം എന്നു പറയുമ്പോൾ എണ്ണത്തിൽ കുറവാണെന്നു ധരിക്കരുത്.
മഴക്കാലത്ത് ഇവ ഉള്ള സ്ഥലത്തു ചെന്നാൽ ആയിരക്കണക്കിന് തവളകൾ ഒരുമിച്ചു കരയുന്നതു കേൾക്കാം .
പക്ഷേ, സ്വഭാവം കൊണ്ട് ഇവയെ കാണാൻ കിട്ടാറില്ല. മിക്കവാറും മണ്ണിനടയിലായിരിക്കും. അതുകൊണ്ട് അപൂർവം എന്നു വിളിക്കാം. പതാൾ, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, ആലപ്പുഴ ഒഴികെ ഉള്ള എല്ലാ ജില്ലകളിലും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളിൽ കണ്ടത്തിയിട്ടുണ്ട്.

Nasikabatrachus sahyadrensis by Sandeep Das

ബന്ധുക്കൾ ആഫ്രിക്കയിൽ

ആഫിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ – ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ടമായ സീ ഷെൽസിലുള്ള സുഗ്ലോസ്സിഡെ എന്നയിനം തവളകൾ ഇവയുടെ അടുത്ത ബന്ധുക്കളാണ്. കടലിലൂടെയോ ആകാശത്തിലൂടെയോ സഞ്ചരിക്കാൻ കഴിയാത്ത ഈ ഉഭയജീവികളുടെ വരവ് കരയിലൂടെ തന്നെയാകണം എന്ന് അനുമാനിക്കാം.
അതുകൊണ്ടുതന്നെ ഇന്ത്യയും ആഫിക്കയും ഒന്നായിരുന്നു എന്നാ ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളിൽ ഒന്നായി പാതാള തവളയെ കണക്കാക്കുന്നു.

Nasikabatrachus sahyadrensis Davidraju IMG 3613

കണ്ടാൽ എങ്ങനെ?

ധൂമ നിറം. വെളുത്ത നിറമുള്ള കൂർത്ത മുക്ക്. ദൃഢമായ ഈ മൂക്കും ബലമേറിയ കൈകാലുകളും മണ്ണ് കുഴിച്ച് ആഴങ്ങളിലേക്ക് പോകാൻ ഇവയെ സഹായിക്കുന്നു. ചിതലുകളും മണ്ണിരകളും മണ്ണിലെ ചെറു പ്രാണികളും ആണ് ആഹാരം. മഴക്കാലത്ത് കുത്തിയൊലിക്കുന്ന, എന്നാൽ വേനലിൽ വറ്റിവരളുന്ന പാറക്കെട്ടുകൾ ഉള്ള അരുവികളും വെള്ളച്ചാട്ടവും ആണ് പ്രധാന ആവാസവ്യവസ്ഥ.

വർഷത്തിൽ ഒരു വരവ്

മണ്ണിനടിയിൽ ഇരുന്നു കൊണ്ട് മഴയുടെ അളവും അരുവിയിലെ ജലത്തിന്റെ അളവും ഒക്കെ ഇവ കൃത്യമായി മനസ്സിലാക്കും. മുട്ടയിടാൻ സാഹചര്യങ്ങളെല്ലാം സജ്ജമായി എന്നു മനസ്സിലായാൽ മണ്ണിനടിയിൽ നിന്നു പുറത്തുവന്ന് മുട്ടകളിടും. ഒരു സമയം നാലായിരം വരെ മുട്ടകളിടാറുണ്ട്. മുട്ടയിട്ട ശേഷം തിരിച്ച് മണ്ണിനടിയിലേക്കു മടങ്ങും. പിന്നെ അടുത്ത കൊല്ലം മുട്ടയിടാൻ മാത്രമേ പുറത്തുവരൂ.

ഒരാഴ്ചയ്ക്കുള്ളിൽ മുട്ടകൾ വിരിഞ്ഞു സക്കർ മീനുകളെ പോലെ ഒഴുക്കുള്ള വെള്ളത്തിൽ പറ്റിപ്പിടിച്ചു നിൽക്കാൻ സാധിക്കുന്ന വാൽമാക്രികൾ ആകും. ഈ സമയത്തിനുള്ളിൽ വലിയ മഴ പെയ്താൽ മുട്ടകൾ മുഴുവൻ നശിച്ചു പോകും. അതുപോലെ തന്നെ മഴ വൈകിയാലും ചുടിൽ മുട്ടകൾ വരണ്ടുണങ്ങിപ്പോകും. 100-110 ദിവസങ്ങൾക്കുളിൽ വാൽമാക്രികൾ വിരിഞ്ഞു തവളക്കുഞ്ഞുങ്ങൾ ആയി അവയും മണ്ണിനടിയിലേക്കു പോകും. IUCN (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പ് പട്ടിക പ്രകാരം Endangered വിഭാഗത്തിൽ ഉള്ള ഇവ നേരിടുന്ന ഭീഷണികൾ പലതാണ്. ആവാസ വ്യവസ്ഥയുടെ നാശം ഇവയെ സാരമായി ബാധിക്കുന്നു. പുറത്തിറങ്ങുന്ന തവളകൾ ഇപ്പോൾ വാഹനങ്ങൾ കയറി ചാകുന്നതു സാധാരണ സംഭവമായിരിക്കുന്നു. അരുവികളിലെ മാലിന്യങ്ങൾ, കൃഷിയിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന രാസവളങ്ങളും കീടനാശിനികളും, കാലാവസ്ഥാ വ്യതിയാനം, ഔഷധഗുണമുണ്ടെന്ന പേരിൽ നടക്കുന്ന വേട്ട ഇവയെല്ലാം പാതാള തവളകളുടെ നാശത്തിനു കാരണമാകുന്നുണ്ട്.

Back to Top